‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന കർത്തവ്യത്തിന്റെ ഭാഗമായി കർഷകരുടെ ഉത്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുക എന്നത് സർക്കാരിന്റെ പ്രധാന കടമകളിൽ ഒന്നാണെന്ന് 2026-27ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എന്നാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച്, ഈ വർഷത്തെ ബജറ്റിൽ കൃഷിക്കും കർഷകർക്കും താരതമ്യേന കുറഞ്ഞ മുൻഗണന മാത്രമേ ലഭിച്ചിട്ടുള്ളൂ. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും വിപണിയിൽ വില ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളൊന്നും മൂന്നാം നരേന്ദ്ര മോദി സർക്കാരിനുവേണ്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിൽ ഇല്ല.
സമഗ്രമായൊരു തന്ത്രമോ വ്യക്തമായ രൂപരേഖയോ ഇല്ല
കാർഷിക മേഖലയ്ക്കുവേണ്ടി 1,62,671 കോടി രൂപയാണ് 2026-27ലെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റായ 1,51,853 കോടി രൂപയിൽനിന്ന് കേവലം ഏഴു ശതമാനത്തിന്റെ വർധന മാത്രമാണ് ഈ വർഷത്തെ ബജറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന മൂല്യമുള്ള വിളകൾ, മത്സ്യം വളർത്തൽ, മൃഗസംരക്ഷണം, നിർമിതബുദ്ധി, സഹകരണ മേഖല എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രി ഏതാനും നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി നേരിടുന്നതിനുള്ള സമഗ്രമായ ഒരു തന്ത്രമോ വ്യക്തമായ രൂപരേഖയോ അവതരിപ്പിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടു.
കാർഷിക മേഖല ഈ വർഷം 3.1 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷം കാർഷിക മേഖലയുടെ വളർച്ച പ്രതിവർഷം 4.4 ശതമാനം എന്ന നിരക്കിലായിരുന്നുവെന്ന് ബജറ്റിന് മുന്നോടിയായി പാർലമെന്റിൽ സമർപ്പിച്ച 2025-26ലെ സാമ്പത്തിക സർവേയിൽ പറയുന്നു. ആഗോളതലത്തിലുള്ള 2.9 ശതമാനം വളർച്ചയേക്കാൾ കൂടുതലാണിത്. മൃഗസംരക്ഷണം, മത്സ്യം വളർത്തൽ, ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകൾ എന്നീ മേഖലകളിലെ ഉയർന്ന വളർച്ചാനിരക്കാണ് കാർഷിക മേഖലയിലെ വളർച്ച കഴിഞ്ഞ വർഷങ്ങളിൽ സുസ്ഥിരമായി നിലനിർത്തിയത്. ഈ മേഖലകൾക്കാണ് 2026-27ലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി ഉയർന്ന പരിഗണന നൽകിയിരിക്കുന്നത്.
കൃഷിയെ ആധുനികവത്കരിക്കും
ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃഷിയെ ആധുനികവത്കരിക്കും. നവീന സാങ്കേതികവിദ്യകൾ പെട്ടെന്ന് കർഷകർക്ക് കൈമാറും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ വിളപരിപാലന ശിപാർശകളും അഗ്രിസ്റ്റാക് പോർട്ടലുമായി സംയോജിപ്പിച്ച് ഭാരത് വിസ്താർ (വെർച്വലി ഇന്റഗ്രേറ്റഡ് സിസ്റ്റം ടു അസസ് അഗ്രികൾച്ചറൽ റിസോഴ്സസ്) എന്ന നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സംവിധാനം സ്ഥാപിക്കും.
ഈ ബഹുഭാഷാ എഐ സംവിധാനം ഉപയോഗിച്ച് കീട-രോഗ നിയന്ത്രണം, ജലസേചനം, വളപ്രയോഗം തുടങ്ങിയവയെക്കുറിച്ചുള്ള സംശയങ്ങൾ കർഷകർക്ക് അവരുടെ ഭാഷയിൽതന്നെ ദൂരീകരിക്കാം. വിളകളുടെ വിപണി വില, കൃഷിയുടെ ആസൂത്രണം, സർക്കാരിന്റെ കാർഷിക പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ഈ സംവിധാനത്തിൽനിന്ന് ലഭിക്കും.
മത്സ്യബന്ധന മേഖലയിൽ 500 ജലസംഭരണികളുടെയും അമൃത് സരോവറുകളുടെയും സംയോജിത വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കും. തീരദേശ മേഖലയിൽ മത്സ്യബന്ധന മൂല്യ ശൃംഖലകളും വിപണികളും മത്സ്യ കർഷക ഉത്പാദക സംഘടനകൾ, സ്റ്റാർട്ടപ്പുകൾ, വനിതാ സംഘങ്ങൾ എന്നിവയെ സഹകരിപ്പിച്ചുകൊണ്ട് ശക്തിപ്പെടുത്തും.
സ്വകാര്യവത്കരണം
വെറ്ററിനറി ഉന്നത വിദ്യാഭ്യാസം, ആശുപത്രി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ വൻതോതിലുള്ള സ്വകാര്യവത്കരണത്തിന് വാതിൽ തുറക്കുന്നതാണ് നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27ലെ കേന്ദ്ര ബജറ്റ്. വെറ്ററിനറി പ്രഫഷണലുകളുടെ ലഭ്യത 20,000ൽ കൂടുതൽ വർധിപ്പിക്കുന്നതിന്, സ്വകാര്യ മേഖലയിൽ വെറ്ററിനറി കോളജുകളും പാരാ വെറ്ററിനറി കോളജുകളും സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം നൽകും. ഇതിനുവേണ്ടി വായ്പാധിഷ്ഠിത മൂലധന സബ്സിഡി ഏർപ്പെടുത്തും.
സ്വകാര്യ വെറ്ററിനറി ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ, പ്രജനന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനും വായ്പയുമായി ബന്ധപ്പെട്ട മൂലധന സബ്സിഡി പദ്ധതി നടപ്പിലാക്കും. ഈ മേഖലയിൽ ഇന്ത്യൻ സ്ഥാപനങ്ങളും വിദേശ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും സുഗമമാക്കും. വെറ്ററിനറി വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപകരെയും സ്ഥാപനങ്ങളെയും ആകർഷിക്കാൻ കേന്ദ്രം അടുത്തകാലത്ത് ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. വെറ്ററിനറി കോളജ് സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലത്തിന്റെ വിസ്തൃതി 25 ഏക്കറിൽനിന്നും 15 ഏക്കറായി കുറച്ചു.
30 വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്തും കോളജ് സ്ഥാപിക്കാമെന്ന് നിയമം ഭേദഗതി ചെയ്തു. ഇതിനു പുറമെയാണ് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഈ മേഖലയിൽനിന്ന് പിൻവാങ്ങി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് പാവപ്പെട്ട കർഷകരെ ബാധിക്കും. സർക്കാരിന്റെ സൗജന്യ വെറ്ററിനറി സേവനങ്ങൾക്കു പകരം പണം നൽകി സേവനം വാങ്ങേണ്ടിവരും. വെറ്ററിനറി വിദ്യാഭ്യാസത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരത്തെയും സാരമായി ബാധിക്കും.
മൃഗസംരക്ഷണ മേഖലയിൽ സംരംഭകത്വ വികസനം
കർഷകരുടെ വരുമാനത്തിന്റെ 16 ശതമാനവും സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. പാവപ്പെട്ടവരും ചെറുകിടക്കാരുമായ സാധാരണ കർഷകരുടെ പ്രധാന ഉപജീവന മാർഗമാണ് മൃഗസംരക്ഷണം. ഈ മേഖലയിലെ സംരംഭകത്വ വികസനത്തിന് നടപടികൾ സ്വീകരിക്കും. വായ്പയുമായി ബന്ധപ്പെടുത്തിയ സബ്സിഡി പദ്ധതി, കന്നുകാലി സംരംഭങ്ങളുടെ വിപുലീകരണവും ആധുനികവത്കരണവും, കന്നുകാലി-ക്ഷീര-കോഴി കേന്ദ്രീകൃത സംയോജിത മൂല്യശൃംഖലകൾ, മൃഗസംരക്ഷണ മേഖലയിലെ കർഷക ഉത്പാദക സംഘടനകളുടെ രൂപീകരണം എന്നിവയിലൂടെ ഗ്രാമീണ മേഖലയിലും നഗരപ്രാന്തങ്ങളിലും ഗുണമേന്മയുള്ള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
വടക്കു-കിഴക്കൻ ഇന്ത്യയിൽ അഗർ മരങ്ങളുടെയും കുന്നിൻ പ്രദേശങ്ങളിൽ ബദാം, വാൽനട്ട്, പൈൻ നട്ട് തുടങ്ങിയവയുടെയും കൃഷി പ്രോത്സാഹിപ്പിക്കും. 2030 ആകുമ്പോഴേക്കും അസംസ്കൃത കശുവണ്ടി, കൊക്കോ എന്നിവയുടെ ഉത്പാദനത്തിലും സംസ്കരണത്തിലും ഇന്ത്യയെ സ്വയംപര്യാപ്തമാക്കും. ഇവയുടെ കയറ്റുമതി മത്സരശേഷി വർധിപ്പിക്കുന്നതിനും ഇന്ത്യൻ കശുവണ്ടിയെയും ഇന്ത്യൻ കൊക്കോയെയും പ്രീമിയം ആഗോള ബ്രാൻഡുകളാക്കി മാറ്റുന്നതിനുമായി ഇന്ത്യൻ കശുവണ്ടിക്കും കൊക്കോയ്ക്കും വേണ്ടി ഒരു സമർപ്പിത പദ്ധതി നടപ്പാക്കും.
ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക പൈതൃകവുമായി അടുത്ത ബന്ധമുള്ള വൃക്ഷമാണ് ചന്ദനം. ഇന്ത്യൻ ചന്ദന ആവാസ വ്യവസ്ഥയുടെ മഹത്വം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്രീകൃത കൃഷിയും വിളവെടുപ്പിനു ശേഷമുള്ള സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും.
വാൽനട്ട്, ബദാം, പൈൻ നട്സ് എന്നിവയുടെ പഴയ തോട്ടങ്ങൾ മാറ്റി പുതിയ തൈകൾ നട്ട് പുനരുജ്ജീവിപ്പിക്കും. ഈ വിളകളിൽ അതിസാന്ദ്രതാ കൃഷിരീതി നടപ്പാക്കും. കർഷകരുടെ വരുമാനം വർധിപ്പിക്കാനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി ഇവയുടെ മൂല്യവർധനയ്ക്ക് പ്രത്യേക പദ്ധതി നടപ്പാക്കും - ‘ഹൈ വാല്യു’. ഹോർട്ടികൾച്ചർ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ 2026-27 വർഷത്തിൽ ‘ഉയർന്ന മൂല്യമുള്ള കൃഷിക്കുള്ള പിന്തുണ’ എന്ന വിഭാഗത്തിൽ ബജറ്റ് 350 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഗ്രാമങ്ങളിൽ ഷീ-മാർട്ടുകൾ
ഗ്രാമീണ സ്ത്രീകളുടെ ഉപജീവന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിന് സ്വയംസഹായ സംരംഭകരായ വനിതകളുടെ നേതൃത്വത്തിൽ, സാമൂഹിക ഉടമസ്ഥതയിലുള്ള ഷീ-മാർട്ടുകൾ ഗ്രാമങ്ങളിൽ തുടങ്ങും. സഹകരണ സംഘങ്ങൾക്കുള്ള നികുതി ആനുകൂല്യങ്ങൾ ബജറ്റിൽ വിപുലീകരിച്ചിട്ടുണ്ട്. നിലവിൽ, അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന പാൽ, എണ്ണക്കുരുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്കാണ് നികുതി കിഴിവുകൾ അനുവദിച്ചിട്ടുള്ളത്.
ഈ ആനുകൂല്യം അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന കന്നുകാലിത്തീറ്റ, പരുത്തി വിത്ത് എന്നിവയിലേക്കുംകൂടി നീട്ടി. 2026 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ നികുതി വ്യവസ്ഥ പ്രകാരം, ഇന്റർ-കോപ്പറേറ്റീവ് സൊസൈറ്റി ഡിവിഡന്റ് വരുമാനം അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുകയാണെങ്കിൽ കിഴിവായി അനുവദിക്കും. സഹകരണ നേതൃത്വത്തിലുള്ള കാർഷിക കയറ്റുമതി ശക്തിപ്പെടുത്തുന്നതിനും മത്സരശേഷി വർധിപ്പിക്കുന്നതിനുമായി നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡിന് (എൻസിഇഎൽ) 450 കോടി രൂപയുടെ ധനസഹായം നൽകും.
വിളകളുടെ ഉത്പാദനക്ഷമത വർധിക്കാത്തത് കർഷകരുടെ വരുമാനം വർധിക്കാത്തതിന് ഒരു പ്രധാന കാരണമാണ്. മണ്ണിന്റെ ഫലപുഷ്ഠി നഷ്ടപ്പെടുന്നതും ജലദൗർലഭ്യവുമാണ് ഇതിന് പ്രധാന കാരണങ്ങൾ. 2025-26ലെ സാമ്പത്തിക സർവേ ഈ മേഖലകളിൽ നിരവധി നയപരമായ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ജലസേചനം, രാസവള പ്രയോഗം എന്നീ മേഖലകളിൽ അടിയന്തരമായ മാറ്റം വേണം. രാസവള പ്രയോഗത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നയപരമായ ചില തീരുമാനങ്ങൾ അനിവാര്യമാണെന്ന് സർവേ ഊന്നിപ്പറഞ്ഞിരുന്നു.
അനുയോജ്യമായ നൈട്രജൻ-ഫോസ്ഫറസ്-പൊട്ടാസ്യം അനുപാതം 4:2:1 ആയി കണക്കാക്കപ്പെടുന്നു. 2009-10ൽ 4:3.2:1 ആയിരുന്ന ഈ അനുപാതം 2023-24ൽ 10.9:4.1:1 ആയി കുറഞ്ഞു. മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിന് ഈ അസന്തുലിതാവസ്ഥ അടിയന്തരമായി പരിഹരിക്കേണ്ടത് നിർണായകമാണ്. രാജ്യത്തെ രാസവളം ഉത്പാദന മേഖലയും പ്രതിസന്ധിയിലാണ്.
ആഭ്യന്തര ഉത്പാദനം ഇടിയുകയും ഉപയോഗം കൂടുകയും ചെയ്തതിനാൽ 2025-26 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ യൂറിയ ഇറക്കുമതി 120 ശതമാനവും ഡിഎപി ഇറക്കുമതി 54 ശതമാനവും വർധിച്ചു. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ യൂറിയ ഉപയോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 40 ദശലക്ഷം ടണ്ണിലെത്തുമെന്ന് കണക്കാക്കുന്നു. രാസവളം ഉത്പാദന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളൊന്നും ബജറ്റിൽ ഇല്ല.
ജലസേചന മേഖലയിലെ പ്രതിസന്ധിക്കും പരിഹാരമില്ല
ഇന്ത്യയിൽ കൃഷിഭൂമിയുടെ വലിയൊരു ഭാഗം ജലവിതാനം കുറയുന്നതിന്റെ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. 2001-02ൽ 41.7 ശതമാനമായിരുന്ന മൊത്തം ജലസേചന വിസ്തൃതി 2022-23ൽ മൊത്തം വിള വിസ്തൃതിയുടെ 55.8 ശതമാനമായി വർധിച്ചു. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലും വിളകളിലും ജലസേചനത്തിൽ ഗണ്യമായ അസമത്വം നിലനിൽക്കുകയാണ്. ചെറുധാന്യങ്ങൾക്ക് 15 ശതമാനത്തിൽ താഴെ മുതൽ നെല്ലിന് ഏകദേശം 67 ശതമാനം വരെയാണ് ജലസേചന വ്യാപ്തി.
ജലസേചന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും ബജറ്റിൽ നിർദേശങ്ങളില്ല. കാർഷിക വിപണന നയം, ഭക്ഷ്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം, സഹകരണ മേഖലയുടെ ശക്തിപ്പെടുത്തൽ, അഗ്രി സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയെ സംബന്ധിച്ചും പ്രഖ്യാപനങ്ങളില്ല. 2019ലാണ് കർഷകർക്ക് പ്രതിവർഷം 6,000 രൂപ സഹായധനമായി നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.
ഏഴ് വർഷം കഴിഞ്ഞിട്ടും വിലക്കയറ്റം കൂടി കണക്കിലെടുത്ത് ഈ തുക കാലാനുസൃതമായി വർധിപ്പിക്കാൻ കേന്ദ്രം തയാറായിട്ടില്ല. എല്ലാ കാർഷിക വിളകൾക്കും കുറഞ്ഞ താങ്ങു വില (എംഎസ്പി) നൽകുന്നതിന് നിയമപരമായ പരിരക്ഷ നൽകണമെന്ന കർഷക സംഘടനകളുടെ ദീർഘകാല ആവശ്യവും ബജറ്റ് അവഗണിച്ചു. റബർ, സുഗന്ധ വ്യജ്ഞനങ്ങൾ, തോട്ടവിളകൾ, തുടങ്ങി കേരളത്തിന് താത്പര്യമുള്ള വിളകളിലും പ്രഖ്യാപനങ്ങളില്ല.